Skip to main content
മഞ്ചാടി മരത്തിന്റെ നിഴൽ(അധ്യായം 4)
                        - Snehaprabha PS

ഈ വഴികളിലൂടെ, മാമ്പൂ മണക്കുന്ന ഈ നാട്ടിടവഴികളിലൂടെ, കവുങ്ങിൻ തോട്ടങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ആ ഇടങ്ങളിൽ ജീവിക്കുവാൻ ഭാഗ്യം സിദ്ധിച്ചവരെയോർത്തു  അസൂയ പൂണ്ടു പോകുന്നു.

ആ കുന്നിൻപുറത്തെ വീടും ഈ കുണ്ടനിടവഴിയും മരിക്കുവോളം അങ്ങനെതന്നെ ഉണ്ടായിരുന്നെങ്കിൽ.  പരസ്പരം പിരിഞ്ഞു പോകാതെ ആ വഴികളെ  പിണച്ചിട്ട പാറകളിൻമേൽ.
ഹാ! നിർവൃതി!
ഹൃദയം ശൂന്യം. മൗനം. ആ പാറയിൽ ഇരുന്ന് ഒരൽപ്പനേരം ധ്യാനം.
എനിക്കു ചിറകു മുളയ്ക്കുന്നു.


 ഞാനറിയുന്നുണ്ട് താളിയോലകളിൽ എന്നോ  എന്റെ പേരിനോടൊപ്പം എഴുതി ചേർക്കപ്പെട്ട മറ്റൊരു പേരിനെ.  എനിക്കോർക്കാൻ ആകുന്നുണ്ട്  നഷ്ടം കണക്കെടുക്കാനാകാത്ത ആദ്യ സുരതത്തിന്റെ ആനന്ദനിർവൃതിയിൽ നീയലിഞ്ഞില്ലാതാകുന്നതിൻറെ വേദനയെ.
അവിടെ വച്ച്  നിനക്കെൻറെ സ്നേഹം തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? നിന്നെ ബലമായി  പിടിച്ചുകൊണ്ടുപോയി ആ പാറയിൽ ഇരുത്തി നഗ്നനാക്കി നിന്റെ ബീജത്തെ  എൻറേതുമായി ചേർത്ത് വായിക്കണം എന്നും ഒരു പുനർജനിക്കനുകൂലമായ മെത്ത ഒരുക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? എൻറെ പ്രിയതമാ ഇതൊരു ബാലിശമായ എഴുത്തുകുത്തല്ല.
മറിച്ച് നിനക്കെന്റെ ജീവിതത്തിനുമേൽ  ഞാൻ തരുന്ന നിനക്കൊരിക്കലും  തടുക്കാനാകാത്ത നൈമിഷികമായ നിന്റെ സങ്കോചത്തിന്റെ അറുതി വരുത്തലാണ്.  നിന്റെ തത്വമസിയും എന്റെ പ്രേമവും ഒന്നുതന്നെ. അത് അപ്പോൾ തന്നെ ആ പാറയിൽ  തട്ടി മുറിഞ്ഞുപോയേക്കാം.

 എഴുതിത്തീർക്കാനാകാത്ത നാളുകളിലൊന്നിൽ പാട്ടുപോലെ എന്റെ ഈ  വരികളിലൊളിഞ്ഞും തെളിഞ്ഞും  പ്രദർശിപ്പിച്ചു ശുഷ്കിച്ചുപോയ  എന്റെ നിത്യ പ്രേമത്തിന്റെ രഹസ്യമാണത്.  നീ ഞങ്ങളെ കബളിപ്പിക്കുന്നതിൻറെ പഴങ്ങളാണ് മതങ്ങൾ.
കളിച്ചു നടന്നു കുഴങ്ങി ഒടുവിൽ അമ്മേ വിശക്കുന്നു എന്നും പറഞ്ഞു ഓടി വരാറില്ലേ കുഞ്ഞുങ്ങൾ? അവരെ അമ്മ മേലപ്പിടി ചെളിയാ എന്നു കൊഞ്ചിച്ച് കുളിപ്പിക്കാറില്ലേ എണ്ണ തലയിൽ പൊത്തി? ഏതാണ്ടതുപോലെ കുളിപ്പിക്കണം ഓരോ മതത്തേയും. തന്റെ മക്കളിൽ ഒന്നിനേയും അമ്മ മാറ്റിനിർത്താറില്ല. അതുപോലെ ഇവിടേയും കുളത്തിൽ കൊണ്ടോയിട്ടൊരു കുളി പാസാക്കണം. ഈറനുടുപ്പിച്ചു വിടുമ്പോൾ കുറച്ചു രാസ്നാദി പൊടിയും തിരുമട്ടേ അമ്മ. മക്കൾക്കാർക്കും പനി പിടിക്കാതിരിക്കാൻ.

Comments

Popular posts from this blog

മഞ്ചാടി മരത്തിന്റെ നിഴൽ

മഞ്ചാടി മരത്തിന്റെ നിഴൽ (chapter 1)                    -Snehaprabha PS ഇതൊരു കാത്തിരിപ്പിന്റെ പുസ്തകമാണ്. വർഷങ്ങൾക്കിപ്പുറം ഞാനിരുന്നെഴുതുന്നത്. ഓരോ വരികളിലും ഞാൻ ജീവിച്ചുതീർത്ത ജീവിതമാണ്. ഒത്തിരി കാലം കഴിയുമ്പോൾ ഇതെടുത്തു വായിച്ചു ചിരിക്കുകയും ഒരുവേള ഓർമ്മകളിലേക്ക് ഊളിയിടുകയും പിന്നീട് എന്തോ വീണ്ടെടുത്ത പോലെ ദീർഘനിശ്വാസം ഉതിർക്കുകയും ചെയ്യുന്ന എന്നെ എനിക്കു കാണാം. മനസ്സിന് വല്ലാത്ത ഓട്ടമാണ്. ആ ഓട്ടത്തിനു ഒപ്പിച്ചു വിരലുകൾ ചലിക്കുന്നില്ല. അതുകൊണ്ടാണ് തെറ്റുകൾ വരുന്നത്. ഒന്നാലോചിച്ചാൽ ജീവിതവും ഇങ്ങനെ തന്നെയല്ലേ. നാം മനസ്സിനൊപ്പം ഓടുകയാണ് ഓരോ നിമിഷവും. ഫാൻറസികൾക്ക് പിന്നാലെ, സ്വപ്നങ്ങൾക്കു പിന്നാലെ, ആഗ്രഹങ്ങൾക്കും അത്യാഗ്രഹങ്ങളും പിന്നാലെ. എന്നാൽ  റിയാലിറ്റി നമ്മോടൊപ്പം എത്താൻ കഴിയാതെ തളർന്നു പോകുന്നു. തെറ്റുകൾ വരുത്തുന്നു, അത് വീണ്ടും വീണ്ടും ആവർത്തിക്കുകയും ചെയ്യുന്നു. ഈ പകൽവെളിച്ചം മങ്ങുന്നിടത്ത് സമയമില്ലാത്ത സമയത്ത് ഞാനിരുന്നു എഴുതുന്നത് എന്താണാവോ. ചില തോന്നലുകൾക്ക് സമയനിഷ്ഠ ഇല്ലല്ലോ. ...
നിങ്ങൾക്കെന്നെ എന്തും വിളിക്കാനുള്ള  സ്വാതന്ത്ര്യമൊന്നും ഞാൻ തന്നിട്ടില്ല.  എനിക്കെന്റെ  വ്യക്തിത്വത്തോടും ഹൃദയത്തോടുമുള്ള സ്നേഹത്തിന്റെ അളവുകോൽ എത്രയെന്നു എണ്ണിത്തിട്ടപ്പെടുത്താൻ  ഈ ഭൂമിയിൽ ആരെയും ഞാൻ അനുവദിച്ചിട്ടുമില്ല. പറയാമോ എന്ന് ചോദിച്ചപ്പോൾ പറയാമെന്നു പറഞ്ഞു. അത്ര തന്നെ. പറയണം എന്നു തോന്നി, അതിനപ്പുറവും ഇപ്പുറവും ഇല്ല.  കേൾക്കുമ്പോൾ അഹങ്കാരി എന്ന് തോന്നിയേക്കാം. അതു നിങ്ങളെന്നെ മനസ്സിലാക്കിയതിന്റെ പാകപ്പിഴകളാണ്. അല്ലെങ്കിലും ഒറ്റനോട്ടത്തിൽ ഒരാളുടെ കുറവുകളെയും ഇത്തിരി കൂടുതലുകളെയും തിരയാനല്ലേ നിങ്ങൾക്കു വ്യഗ്രത?  അതിനുമപ്പുറം ചിലകാര്യങ്ങൾ ഉണ്ട് എന്നു മനസ്സിലാക്കി വരുമ്പോഴേക്കും 'അയ്യോ' എന്നൊച്ചവെയ്ക്കാൻ മാത്രമേ നിങ്ങൾക്കൊക്കെ കഴിയൂ.         എന്റെ സ്വപ്നങ്ങളുടെയൊക്കെ  അർത്ഥം പറയാൻ നിങ്ങൾക്ക് എങ്ങനെയാണു കഴിയുക? എന്റെ സ്വപ്നങ്ങൾ, അതെന്റെ മാത്രമാണ്. മറ്റെല്ലാം ആരുടെയെങ്കിലും  ഔദാര്യമോ സ്നേഹമോ ആണെന്ന് പറഞ്ഞാലും ഞാൻ സമ്മതിച്ചു തന്നേനെ. ഇതിപ്പോൾ ആകെക്കൂടി കൂട്ടിക്കിഴിച്ചു നോക്കിയാൽ ഈ സ്വപ്നങ്ങൾ മാത്രമേ എന്റെ ...