Skip to main content
മഞ്ചാടി മരത്തിന്റെ നിഴൽ(അധ്യായം 4)
                        - Snehaprabha PS

ഈ വഴികളിലൂടെ, മാമ്പൂ മണക്കുന്ന ഈ നാട്ടിടവഴികളിലൂടെ, കവുങ്ങിൻ തോട്ടങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ആ ഇടങ്ങളിൽ ജീവിക്കുവാൻ ഭാഗ്യം സിദ്ധിച്ചവരെയോർത്തു  അസൂയ പൂണ്ടു പോകുന്നു.

ആ കുന്നിൻപുറത്തെ വീടും ഈ കുണ്ടനിടവഴിയും മരിക്കുവോളം അങ്ങനെതന്നെ ഉണ്ടായിരുന്നെങ്കിൽ.  പരസ്പരം പിരിഞ്ഞു പോകാതെ ആ വഴികളെ  പിണച്ചിട്ട പാറകളിൻമേൽ.
ഹാ! നിർവൃതി!
ഹൃദയം ശൂന്യം. മൗനം. ആ പാറയിൽ ഇരുന്ന് ഒരൽപ്പനേരം ധ്യാനം.
എനിക്കു ചിറകു മുളയ്ക്കുന്നു.


 ഞാനറിയുന്നുണ്ട് താളിയോലകളിൽ എന്നോ  എന്റെ പേരിനോടൊപ്പം എഴുതി ചേർക്കപ്പെട്ട മറ്റൊരു പേരിനെ.  എനിക്കോർക്കാൻ ആകുന്നുണ്ട്  നഷ്ടം കണക്കെടുക്കാനാകാത്ത ആദ്യ സുരതത്തിന്റെ ആനന്ദനിർവൃതിയിൽ നീയലിഞ്ഞില്ലാതാകുന്നതിൻറെ വേദനയെ.
അവിടെ വച്ച്  നിനക്കെൻറെ സ്നേഹം തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? നിന്നെ ബലമായി  പിടിച്ചുകൊണ്ടുപോയി ആ പാറയിൽ ഇരുത്തി നഗ്നനാക്കി നിന്റെ ബീജത്തെ  എൻറേതുമായി ചേർത്ത് വായിക്കണം എന്നും ഒരു പുനർജനിക്കനുകൂലമായ മെത്ത ഒരുക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? എൻറെ പ്രിയതമാ ഇതൊരു ബാലിശമായ എഴുത്തുകുത്തല്ല.
മറിച്ച് നിനക്കെന്റെ ജീവിതത്തിനുമേൽ  ഞാൻ തരുന്ന നിനക്കൊരിക്കലും  തടുക്കാനാകാത്ത നൈമിഷികമായ നിന്റെ സങ്കോചത്തിന്റെ അറുതി വരുത്തലാണ്.  നിന്റെ തത്വമസിയും എന്റെ പ്രേമവും ഒന്നുതന്നെ. അത് അപ്പോൾ തന്നെ ആ പാറയിൽ  തട്ടി മുറിഞ്ഞുപോയേക്കാം.

 എഴുതിത്തീർക്കാനാകാത്ത നാളുകളിലൊന്നിൽ പാട്ടുപോലെ എന്റെ ഈ  വരികളിലൊളിഞ്ഞും തെളിഞ്ഞും  പ്രദർശിപ്പിച്ചു ശുഷ്കിച്ചുപോയ  എന്റെ നിത്യ പ്രേമത്തിന്റെ രഹസ്യമാണത്.  നീ ഞങ്ങളെ കബളിപ്പിക്കുന്നതിൻറെ പഴങ്ങളാണ് മതങ്ങൾ.
കളിച്ചു നടന്നു കുഴങ്ങി ഒടുവിൽ അമ്മേ വിശക്കുന്നു എന്നും പറഞ്ഞു ഓടി വരാറില്ലേ കുഞ്ഞുങ്ങൾ? അവരെ അമ്മ മേലപ്പിടി ചെളിയാ എന്നു കൊഞ്ചിച്ച് കുളിപ്പിക്കാറില്ലേ എണ്ണ തലയിൽ പൊത്തി? ഏതാണ്ടതുപോലെ കുളിപ്പിക്കണം ഓരോ മതത്തേയും. തന്റെ മക്കളിൽ ഒന്നിനേയും അമ്മ മാറ്റിനിർത്താറില്ല. അതുപോലെ ഇവിടേയും കുളത്തിൽ കൊണ്ടോയിട്ടൊരു കുളി പാസാക്കണം. ഈറനുടുപ്പിച്ചു വിടുമ്പോൾ കുറച്ചു രാസ്നാദി പൊടിയും തിരുമട്ടേ അമ്മ. മക്കൾക്കാർക്കും പനി പിടിക്കാതിരിക്കാൻ.

Comments

Popular posts from this blog

നിങ്ങൾക്കെന്നെ എന്തും വിളിക്കാനുള്ള  സ്വാതന്ത്ര്യമൊന്നും ഞാൻ തന്നിട്ടില്ല.  എനിക്കെന്റെ  വ്യക്തിത്വത്തോടും ഹൃദയത്തോടുമുള്ള സ്നേഹത്തിന്റെ അളവുകോൽ എത്രയെന്നു എണ്ണിത്തിട്ടപ്പെടുത്താൻ  ഈ ഭൂമിയിൽ ആരെയും ഞാൻ അനുവദിച്ചിട്ടുമില്ല. പറയാമോ എന്ന് ചോദിച്ചപ്പോൾ പറയാമെന്നു പറഞ്ഞു. അത്ര തന്നെ. പറയണം എന്നു തോന്നി, അതിനപ്പുറവും ഇപ്പുറവും ഇല്ല.  കേൾക്കുമ്പോൾ അഹങ്കാരി എന്ന് തോന്നിയേക്കാം. അതു നിങ്ങളെന്നെ മനസ്സിലാക്കിയതിന്റെ പാകപ്പിഴകളാണ്. അല്ലെങ്കിലും ഒറ്റനോട്ടത്തിൽ ഒരാളുടെ കുറവുകളെയും ഇത്തിരി കൂടുതലുകളെയും തിരയാനല്ലേ നിങ്ങൾക്കു വ്യഗ്രത?  അതിനുമപ്പുറം ചിലകാര്യങ്ങൾ ഉണ്ട് എന്നു മനസ്സിലാക്കി വരുമ്പോഴേക്കും 'അയ്യോ' എന്നൊച്ചവെയ്ക്കാൻ മാത്രമേ നിങ്ങൾക്കൊക്കെ കഴിയൂ.         എന്റെ സ്വപ്നങ്ങളുടെയൊക്കെ  അർത്ഥം പറയാൻ നിങ്ങൾക്ക് എങ്ങനെയാണു കഴിയുക? എന്റെ സ്വപ്നങ്ങൾ, അതെന്റെ മാത്രമാണ്. മറ്റെല്ലാം ആരുടെയെങ്കിലും  ഔദാര്യമോ സ്നേഹമോ ആണെന്ന് പറഞ്ഞാലും ഞാൻ സമ്മതിച്ചു തന്നേനെ. ഇതിപ്പോൾ ആകെക്കൂടി കൂട്ടിക്കിഴിച്ചു നോക്കിയാൽ ഈ സ്വപ്നങ്ങൾ മാത്രമേ എന്റെ ...
മഞ്ചാടി മരത്തിന്റെ നിഴൽ 5  അമ്മമ്മയുടെ വീട്ടിൽ പോകുന്നതാണ് എനിക്കേറ്റോം ഇഷ്ടം. അതൊരു ഓർമ്മപ്പെടുത്തലിൻറെ വഴിയാണ്. ഇന്നും അവിടത്തെ ഒറ്റയൊരു മരവും പിഴുതെറിയപ്പെട്ടിട്ടില്ല, ഒന്നും തന്നെ  നശിപ്പിക്കപ്പെട്ടിട്ടില്ല. അതാരും വലിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തകരായതോണ്ടല്ല ആരും പ്രകൃതിയുടെ മേൽ മെക്കിട്ടു കയറാറില്ല എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം. ടൗണും തിരക്കുകളുമെല്ലാം ആ നാടിനെ ചുറ്റിപ്പറ്റിത്തന്നെ എന്നും ഉണ്ടായിരുന്നു. എന്നാൽ യാതൊരു മാറ്റത്തിനും നിന്നുകൊടുത്തിട്ടില്ലാത്ത നാട്. മലപ്പുറം ജില്ലയിൽ അരീക്കോടെന്ന നാൾക്കുനാൾ വികസിച്ചു വരുന്ന ഇടത്തരം ടൗണിൽ നിന്നും മൈത്ര ബസ്സുകേറി പതിനഞ്ച് രൂപ കൊടുത്താൽ നിങ്ങൾക്ക് ആദാടി എന്ന എന്റെ അമ്മാത്തെത്താം.  നാട്ടുകാരുടെ ആവശ്യാർത്ഥം ഒരു ബസ്സെറങ്ങുകയും ബസ്സ് സമരമൊന്നും കണക്കെടുക്കാതെ നാട്ടുകാർ തന്നെ ഒരു കൂലി നിശ്ചയിച്ചു ഓടിക്കുകയും ചെയ്യുന്ന ഒരു ബസ്സാണ് അങ്ങോട്ടേക്കുള്ള ഏക പൊതുവാഹനം. ബസ്സ്, യാത്ര തുടങ്ങുന്നത് സമയമനുസ്സരിച്ചൊന്നുമല്ല . ആളുനിറയുമ്പോ പോകുന്നു ആളു തീരുമ്പോ നിർത്തുന്നു.അത്ര തന്നെ. അമ്പലത്തിനടുത്ത് ജമീലത്താത്താൻറെ പുയ്യാപ്ള നടത്തുന്ന പ...